വിവാദമായ പെയ്ന്‍റിങ്
കൊച്ചി: യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദർശന ഹാൾ അടച്ചു. ഗാർഡൻ കൺവെൻഷൻ സെന്‍ററിൽ ഇടം എന്ന പേരിൽ നടന്നിരുന്ന പ്രദർശനമാണ് രണ്ടു ദിവസത്തേക്ക് നിർത്തി വച്ചിരിക്കുന്നത്. ടോം വട്ടക്കുഴി രചിച്ച ദുവാംഗിയുടെ ദുർമൃത്യു എന്ന ചിത്രമാണ് ആരോപണങ്ങൾക്കിടയാക്കിയത്.
വിഖ്യാത ചിത്രകാരൻ ലിയോണാഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴമെന്ന ചിത്രത്തിന് സമാനമായുള്ള ചിത്രമാണ് ടോം വരച്ചിരിക്കുന്നത്. യേശുക്രിസ്തുവിനെ സ്ത്രീയായും പന്ത്രണ്ടു ശിഷ്യന്മാരെ കന്യാസ്ത്രീകളായുമാണ് പെയ്ന്‍റിങ്ങിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഇതിനെതിരേ കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു. ഗ്യാലറിക്കു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ജില്ലാ കലക്റ്റർക്കും വിഷയത്തിൽ പരാതി ലഭിച്ചിട്ടുണ്ട്.