N Samsudheen and V Sivankutty
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്ക് മുൻ സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നെന്ന യുഡിഎഫ് സർക്കാരിന്‍റെ വാദം തെറ്റെന്ന് വ്യക്തമാക്കുന്ന കേന്ദ്ര രേഖകൾ പുറത്ത്. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതം മാത്രമാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വ്യക്തമാക്കുന്നത്.
ഇതിന് ശേഷം പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാൽ മാത്രമേ ഫണ്ട് അനുവദിക്കാനാവൂ. എന്നാൽ കേരളം പിഎം ശ്രീയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോയിരുന്നില്ല. കേരളവുമായി ഉണ്ടാക്കിയ കരാർ കേന്ദ്രം ഇതുവരെ റദ്ദാക്കിയിട്ടില്ല. പുതിയ സർക്കാരിന്‍റെ നിലപാടറിയാൻ കാത്തിരിക്കുകയാണ് കേന്ദ്രം.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ നിന്ന് കേരളം പണം വാങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. സമഗ്രശിക്ഷയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച 99.27 കോടിയെ ചൊല്ലിയായിരുന്നു തർക്കം. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വന്നിരിക്കുകയാണ്.