ലയണൽ മെസി
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്‍റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കുന്നതിന്‍റെ പേരിൽ നടന്ന തട്ടിപ്പുകളിൽ അന്വേഷണ റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാക്കി എസ്ഐടി. കരാർ സംബന്ധിച്ച രേഖകൾ കായിക വകുപ്പിനോട് ആവശ‍്യപ്പെട്ടേക്കും. ഉദ‍്യോഗസ്ഥരുടെയും സ്പോൺസർമാരുടെയും മൊഴിയെടുക്കും. കഴിഞ്ഞ ദിവസം എസ്ഐടി കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്‍റെ മൊഴിയെടുത്തിരുന്നു.
കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രത‍്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് ഉദ‍്യോഗസ്ഥർ അടക്കമുള്ളവരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്.
വിദേശ നാണ‍്യ വിനിമയ ചട്ടം ലംഘിച്ചാണ് വിദേശത്തേക്ക് ഏകദേശം 15 മില‍്യൺ അമെരിക്കൻ ഡോളർ മൂല‍്യമുള്ള 120 കോടിയോളം രൂപ കടത്തിയതെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.