തിരുവനന്തപുരം: പൊതുസ്ഥലങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ചൊവ്വാഴ്ച ആരംഭിക്കുന്ന "വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്‍റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരേ തദ്ദേശ വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി എം. ബി. രാജേഷ് നിർദേശം നൽകി. ക്യാംപെയിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി ജനകീയ സമിതികൾ രൂപീകരിക്കും. ഒപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും, അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ഈ ജനകീയ ക്യാംപെയിൻ നടത്തുന്നത്.
ക്യാമറ നിരീക്ഷണത്തിന് പുറമേ കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ്പ് ചെയ്യും. പ്രധാന ജംക്ഷനുകൾ ഉൾപ്പെടെ ഇത്തരം സ്ഥലങ്ങളിൽ തുടർന്ന് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ ജനകീയ സമിതികൾ നേതൃത്വം നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽ മുക്തമാക്കുക എന്നതും ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമ നടപടികളും ശക്തമാക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കും. വലിച്ചെറിയൽ മുക്തമാക്കേണ്ട പ്രദേശങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും ബിന്നുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തിൽ ആസൂത്രണം ചെയ്യും. ക്യാംപെയിൻ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നു മന്ത്രി രാജേഷ് ആഹ്വാനം ചെയ്തു.