സമരം കടുപ്പിച്ച് റാങ്ക് ഹോൾഡേഴ്സ്; സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധം
തിരുവനന്തപുരം: പിഎസ്‌സി നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്നാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരുറപ്പും കിട്ടാത്തതുകൊണ്ട് പ്രതിഷേധം കടുപ്പിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
പഠിച്ച് ജയിച്ചപ്പോൾ ഇവിടെവന്നിരുന്ന പുല്ല് തിന്നേണ്ടി വരുമെന്ന് കരുതിയില്ലെന്നും സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. അധ്യാപക വിദ്യാർഥി അനുപാതം കുറയിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധം.
ഏഴുതവണ സർക്കാരുമായി സമരസമിതി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. സമരത്തിൽ നിന്ന് പിന്മാറണമെന്നും 2 മാസത്തെ സാവകാശം അനുവദിക്കണമെന്നുമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാൽ സമരസമിതി ഇത് നിഷേധിച്ചു.