file
കോഴിക്കോട്: മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ റെയ്ഡ്.
കൊച്ചി എൻഐഎ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒന്നാം പ്രതിയായ എരഞ്ഞിമാവ് സ്വദേശി ഹാരിസിന്‍റെ വീട്ടിലും സ്ഥാപനത്തിലും മൂന്നാം പ്രതി മുഹമ്മദ് സലീമിന്‍റെ വീട്ടിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്.
ഇതുകൂടാതെ കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ 5 മണിക്കാണ് റെയ്ഡ് ആരംഭച്ചത്. 7 പ്രതികളുള്ള കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഹോളോ ബ്രിക്സ് കമ്പനിയിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടുന്നത്. 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 10,500 നോൺ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബ് ഡിറ്റണേറ്റുകളും അന്ന് പിടിച്ചെടുത്തിരുന്നു.