വളർത്താനുള്ള സാഹചര്യമില്ലെന്ന് അമ്മ; കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച യുവതിയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടു
മരട്: ചോരക്കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ ഉടുമ്പൻചോല സ്വദേശിനിയായ അമ്മയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് മരട് പൊലീസ്. കുട്ടിയെ വളർത്താൻ മാർഗമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് യുവതി നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്തിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിട്ടുണ്ട്.
വിവാഹ ബന്ധം ഉപേക്ഷിച്ച യുവതിക്ക് 13 വയസുള്ള ഒരു മകൾ കൂടിയുണ്ട്. സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്നാണ് ഇവർ മുൻ പരിചയമുള്ള യുവാവിനൊപ്പം കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിച്ചു തുടങ്ങിയത്. ഈ യുവാവ് ഇടുക്കിയിലാണെന്നാണ് യുവതി പറയുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ കുട്ടിയെ വളർത്താനാവില്ലെന്നാണ് യുവതി പറയുന്നത്. ഇതാണ് കുട്ടിയെ ഉപേക്ഷിക്കാൻ കരണമെന്നാണ് വെളിപ്പെടുത്തൽ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി ഉപേക്ഷിച്ചത്. മരട് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് തന്നെയാണ് ഈ വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. യുവാവിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.