അമ്മയും മക്കളും
തൃശൂർ: ചേലക്കരയിൽ കൂട്ട ആത്മഹത്യയിൽ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ചികിത്സയിലായിരുന്ന മകനും മരിച്ചു. ചേലക്കര മേൽപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്‍റെയും ഷൈലജയുടെയും മകൻ അക്ഷയ് (5) ആണ് വെളളിയാഴ്ച മരിച്ചത്. വിഷം ഉളളിൽ ചെന്ന് തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സെപ്റ്റംബർ രണ്ടിനായിരുന്നു ശൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് മരിച്ചത്. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ പറഞ്ഞു. സെപ്റ്റംബർ 23 നായിരുന്നു കുടുംബം ആത്മഹത്യ ശ്രമം നടത്തിയത്.
രാവിലെ മുതൽ കുടുംബം താമസിച്ചിരുന്ന വീട് അടഞ്ഞുകിടക്കുകയായിരുന്നു. രാത്രിയും ആരെയും പുറത്ത് കാണാത്തതിനാൽ നാട്ടുകാർ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂവരെയും അവശനിലയിൽ കണ്ടെത്തിയത്.
ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മകൾ അണിമ മരണപ്പെട്ടിരുന്നു. അമ്മ ശൈലജ ചികിത്സയിലിരിക്കെ സെപ്റ്റംബർ 26 നാണ് മരിച്ചത്. എലിവിഷം കലർന്ന ഭക്ഷണം ഉളളിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.