തിരുവനന്തപുരം: നടൻ ജയസൂര്യയുടെ ആരോപണത്തിന് രാഷ്ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തതെന്ന് മന്ത്രി എം.ബി. രാജേഷ്. ജയസൂര്യയ്ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കുപോലും മന്ത്രിമാർ പറഞ്ഞിട്ടില്ല. ഉത്തർപ്രദേശിൽ മന്ത്രിയെ ചോദ്യം ചെയ്തായാൾക്ക് തല്ലുകിട്ടിയ സംഭവമുണ്ട്. ഏറ്റവും സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി പ്രസാദും രാജീവും ജയസൂര്യയുടെ വിമർശനം കേട്ടതും മറുപടി നൽകിയതും. രാഷ്ട്രീയ നിലപാട് നോക്കിയല്ല ആരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ജോജു ജോർജിനോട് കോൺഗ്രസ് പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരളം കണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജയസൂര്യ പരഞ്ഞത് തന്‍റെ സുഹൃത്ത് കൃഷ്ണപ്രസാദിന് കാശ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് ഈ വിഷയം ഇവിടെ ഉന്നയിക്കുന്നതെന്നാണ് ജയസൂര്യ പ്രസംഗിച്ചത്. മന്ത്രി പൈസ കൊടുത്തതിന്‍റെ രേഖയെടുത്ത് കാണിച്ചു. കൃഷ്ണ പ്രസാദിന് ജൂലൈയിലാണ് പൈസ നൽകിയെന്നു പറഞ്ഞപ്പോൾ കൃഷ്ണപ്രസാദിന്‍റെ കാര്യമല്ല പറഞ്ഞതെന്ന് പറയുന്നു. ഈ ഇരട്ടത്താപ്പ് ഞങ്ങൾ തുറന്നുകാട്ടും. അന്തസുള്ള ഭാഷയിൽ തന്നെ മന്ത്രിമാർ അത് തുറന്നുകാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ 637 കോടി രൂപ കുടിശിക നൽകാനുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേന്ദ്രം നൽകേണ്ട പണം നമ്മൾ വായ്പയെടുത്ത് അഡ്വാൻസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതൊന്നും അവിടെ ചർച്ചയാക്കത്തതെന്തേ? ഏതെങ്കിലും സിനിമാതാരം കാര്യങ്ങൾ അറിയാതെ എന്തെങ്കിലും പറഞ്ഞാൽ അതായി അടുത്ത ചർച്ചാവിഷയം. കേന്ദ്രം 637 കോടി രൂപ കുടിശിക നൽകാനുണ്ടെന്നത് എന്തുകൊണ്ട് നിങ്ങൾ ചർച്ചയാക്കുന്നില്ലെന്ന് മന്ത്രി ചോദിച്ചു.