വി.ഡി. സതീശൻ, ലയണൽ മെസി
തിരുവനന്തപുരം: ഐതിഹാസിക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകളിൽ ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന കാര‍്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. കായിക വകുപ്പ് സ്പെഷ‍്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്‍റെ പരിശോധന സർക്കാർ പൂർത്തിയാക്കിയതായും മുഖ‍്യമന്ത്രി അറിയിച്ചു.
തുടർനടപടികൾ സംബന്ധിച്ച ശുപാർശകൾ ബന്ധപ്പെട്ട വകുപ്പിന് അയക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി. നികുതി തട്ടിപ്പ് അന്വേഷിക്കുന്നതിനായി ജിഎസ്ടി വകുപ്പ് പ്രത‍്യേക അന്വേഷണ സംഘം രൂപീകരിച്ചതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.
നികുതി തട്ടിപ്പ് നടന്നതായി എൽഡിഎഫ് സർക്കാർ തന്നെ കണ്ടെത്തിയിരുന്നുവെന്നും നോട്ടീസ് നൽകിയിരുന്നുവെങ്കിലും അത് തടഞ്ഞുവയ്ക്കുകയാണുണ്ടായതെന്നും നോട്ടീസ് തടഞ്ഞുവച്ചത് എന്തിനാണെന്ന കാര‍്യവും അന്വേഷണ സംഘം പരിശോധിക്കുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു. ഈ ക്രമക്കേടുകൾ മൂലം 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്നാണ് മുഖ‍്യമന്ത്രി ആരോപിക്കുന്നത്.