മിഹിർ അഹമ്മദ്
file image
കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥി മിഹിറിന്‍റെ ആത്മഹത്യക്കു പിന്നിൽ റാഗിങ്ങല്ലെന്ന് പൊലീസ് റിപ്പോർട്ട്. റാഗ് ചെയ്തതിനു തെളിവുകളില്ലെന്നും, കുടുംബപ്രശ്നങ്ങളാവാം ആത്മഹത്യക്കു കാരണമെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
പുത്തൻ കുരിശ് പൊലീസാണ് ആലുവ റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റിന്‍റെ 26-ാം നിലയിൽ നിന്നും ജനുവരി 15 നാണ് മിഹിർ ചാടി മരിക്കുന്നത്.
ഇതിനു പിന്നാലെ, സ്കൂളിൽ നേരിട്ട ക്രൂര റാഗിങ്ങാണ് മകന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ നിരത്തി മാതാപിതാക്കൾ പൊലീസിൽ പരാതിയും നൽകി.
മിഹിറിനെ സ്കൂളിലെ സീനിയർ വിദ‍്യാർഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
വാഷ് റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി വച്ച് ഫ്ളഷ് അമർത്തി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതിനെത്തുടർന്നുണ്ടായ മാനസിക-ശാരീരിക പീഡനം സഹിക്കാൻ വയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്നും മാതാപിതാക്കൾ പറയുന്നു.