തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. എന്നാൽ പിടികൂടാനായിട്ടില്ല. കുരങ്ങ് പുറത്തേക്ക് പോവാതെ കൂട്ടിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.
ചൊവ്വാഴ്ച്ച വൈകിട്ട് തുറന്ന കൂട്ടിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കുരങ്ങ് ചാടിപോയത്. തിരുപ്പതിയിൽ നിന്നുമാണ് 2 കുരങ്ങുകളെ കഴിഞ്ഞ ആഴ്ച്ച മൃഗശാലയിലെത്തിച്ചത്.
മൂന്നു വയസുള്ള പെൺകുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റുന്നത്. ഇതിനു മുന്നോടിയായാണ് കുരങ്ങിനെ പുറത്തെത്തിച്ചത്.
ആൺകുരങ്ങിനെ വിട്ട് പെൺ കുരങ്ങ് പോവില്ലെന്ന നിഗമനത്തിന്‍റെ പശ്ചാത്തലത്തിലാണ് അധികൃതർ കൂടു തുറന്നത് . എന്നാൽ നിഗമനങ്ങൾ തെറ്റിച്ച് കുരങ്ങ് മരത്തിൽ കയറി ദൂരെയ്‌ക്ക് പോവുകയായിരുന്നു. രാത്രിയാത്ര ചെയ്യാത്ത ഹനുമാൻ കുരങ്ങിനെ പിടികൂടാനായി രാവിലെയോടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. തുടർന്ന് രാവിലെ നടത്തിയ തെരച്ചിലിൽ മരത്തിന്‍റെ ചില്ലയിൽ കുരങ്ങിനെ കണ്ടെത്തുകയായിരുന്നു.