വെടിക്കെട്ട് ദുരന്തം: കുളക്കരയിൽ നിന്ന് ഒരാളുടെ തല കണ്ടെത്തി, കത്തിക്കരിഞ്ഞ നിലയിൽ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം നടന്ന പ്രദേശത്തു നിന്ന് തല കണ്ടെത്തി. ദുരന്തമുണ്ടായ തുരുത്തിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ മാറിയുള്ള കുളക്കരയിൽ നിന്നാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല. കാണാതായ നാലു പേരിൽ ഒരാളുടേതാണ് തല എന്നാണ് സംശയം.
രാവിലെ മുതൽ പൊലീസ് പാടത്ത് തിരച്ചിൽ നടത്തുകയായിരുന്നു. കഡാവർ നായ മർഫിയേ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് തല കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 10 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാല് പേരെ കാണാതായിട്ടുണ്ടെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
കാഞ്ഞിരക്കോട് ചോരത്ത് വീട്ടിൽ സി.എ.സുരേഷ് (50), കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ അഭിജിത് (28), പുതൂർക്കര കോലാട്ടുപുരയ്ക്കൽ വീട്ടിൽ വിഷ്ണു വിജയൻ (35), കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി (33) എന്നിവരെയാണ് കാണാതായത്. ഇവർ നാലു പേരും വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.