മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി
പ്രതികൾ - file image
കണ്ണൂർ: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാ നേതാവ് എം. ഗീതാനന്ദനടക്കം 4 പേർ ജയിൽമോചിതരായി. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരാണ് ജയിൽമോചിതരായി പുറത്തിറങ്ങിയത്.
ഇവരുടെ ശിക്ഷ ഹൈക്കോടതി അടുത്തിടെ താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇതോടെയാണ് നാലു പേരും ജയിൽ മോചിതരായത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവരെ കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് വിവിധ സംഘടനകൾ സ്വീകരണം നൽകി. തങ്ങൾക്കെതിരേയുള്ള വിചാരണ ഏകപക്ഷീയമായിരുന്നുവെന്നും കൊല്ലപ്പെട്ട ജോഗിക്ക് നീതി ലഭിച്ചിലെന്നും ഗീതാനന്ദൻ പ്രതികരിച്ചു.
ഇനി രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നു പറഞ്ഞ ഗീതാനന്ദൻ മുത്തങ്ങയിലെ ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് വ‍്യക്തമാക്കി. പൊലീസ് ഉദ‍്യോഗസ്ഥനായ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.
ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്.