കൈകാണിച്ചിട്ടും നിർത്തിയില്ല, മോഷ്ടിച്ച സ്കൂട്ടറിൽ പാഞ്ഞ് അമ്മയും മകളും; അഞ്ച് കിലോമീറ്റർ പിന്തുടർന്ന് പിടികൂടി എംവിഡി
കൊച്ചി: മോഷ്ടിച്ച സ്കൂട്ടറുമായി പാഞ്ഞ യുവതിയെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്. കാക്കനാട്- കളമശേരി റോഡിലാണ് സംഭവമുണ്ടായത്. മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയ്ക്ക് പൊലീസ് കൈകാണിച്ചിട്ടും യുവതി വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് അഞ്ച് കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് മനസിലായത്. യുവതിക്കൊപ്പം 17കാരിയായ മകളും കൂടെയുണ്ടായിരുന്നു.
സ്കൂട്ടറിന്‍റെ രേഖകൾ ചോദിച്ചപ്പോൾ കൈവശമില്ലെന്നും സ്കൂട്ടർ സുഹൃത്തിന്‍റേതാണെന്നും യുവതി പറഞ്ഞു. സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മോഷണക്കേസിൽ റിമാൻഡിലാണെന്ന് വ്യക്തമായി. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്കൂട്ടറിന്‍റെ നമ്പർ വ്യാജമാണെന്ന് ബോധ്യപ്പെട്ടത്.
ഷാസി നമ്പർ വഴി യഥാർഥ രജിസ്ട്രേഷൻ നമ്പറും ഫോൺ നമ്പറും കണ്ടെത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയതാണെന്ന് മനസിലായത്. ഫെബ്രുവരി 22ന് എറണാകുളം കോൺവന്‍റ് ജംക്ഷനിൽ നിന്നാണ് വാഹനം മോഷണം പോയത്. അന്നുതന്നെ സെൻട്രൽ പൊലീസ് മോഷണക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.