സ്കൂളിലെ തീപിടുത്തത്തിൽ ദുരൂഹത
തിരുവനന്തപുരം: ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്കൂൾ അധികൃതരുടെ പരാതി.
സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സ്കൂൾ വളപ്പിൽ വൻ തീപിടിത്തം ഉണ്ടായത്.
മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്. തീ ആളുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീ അണയ്ക്കുകയായിരുന്നു. ഉടൻ തന്നെ തീ അണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി.
അതേസമയം ബസുകൾ ആരോ കത്തിച്ചതാണെന്നാണ് സ്കൂൾ അധികൃതരുടെ പരാതി. രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലർ മിനി ബസുമാണ് പൂർണമായും കത്തിനശിച്ചത്. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിർത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്ത് പാർക്ക് ചെയ്തിരുന്നു. എന്നാൽ, ഈ ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ ശേഷമാണ് തീയിട്ടതെന്നാണ് സംശയിക്കുന്നത്.