ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും; കോഴിക്കോട് കോര്‍പ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തിൽ
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം അംഗങ്ങള്‍ ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചതാണ് വിവാദമായത്. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുകയും ചെയ്തു.
മേയറുടെ ഭാഗത്ത് നിന്ന് രാജ്യവിരുദ്ധമായ പ്രവര്‍ത്തിയാണ് ഉണ്ടായതെന്ന് ബിജെപി അംഗങ്ങൾ കുറ്റപ്പെടുത്തി. മേയര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.ആദ്യം തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് വന്ദേമാതരം പാടിയതെന്നും വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയ ഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചതെന്നും ബിജെപി കൗൺസിലർമാർ പറയുന്നു.