എൻ.കെ. പ്രേമചന്ദ്രൻ, പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഡിജിപിക്ക് കത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി.
ഉന്നത നേതാവിനെതിരേ പുറത്തുവന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും വിഷയത്തിൽ സിപിഎം നിലപാട് വ‍്യക്തമാക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.
ഇഡിയുടെ നീക്കം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നുമാണ് അദ്ദേഹം പറയുന്നത്.
പിണറായി വിജയന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞുവെന്ന് പറഞ്ഞ എംപി സിപിഎമ്മിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാൻ സാധിക്കില്ലെന്ന് കൂട്ടിച്ചേർത്തു. ഇനിയും നിരവധി കേസുകൾ പുറത്തുവരുമെന്നും ബിജെപി-സിപിഎം അന്തർധാരയ്ക്ക് പോറൽ സംഭവിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.