എം.വി. ഗോവിന്ദൻ
ഇടുക്കി: സിപിഎമ്മിനെതിരേ ഞെട്ടിക്കുന്ന വാർത്ത വരാനുണ്ട് എന്ന പ്രതിപക്ഷ നേതാവിന്‍റെ താക്കീതിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല, വിണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്. കഥകൾ വരുന്നതിൽ ഭയമില്ല. പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും താത്കാലികമായി പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ രാജി വയ്പ്പിക്കും എന്നായിരുന്നു 24 മണിക്കൂർ മുമ്പ് ശക്തമായി എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ രാജി വയ്പ്പിക്കാൻ കൂട്ടാക്കാത്തതിന് കാരണം രാഹുലിന്‍റെ അതിശക്തമായ ഭീഷണിയാണ്. താൻ രാജി വയ്ക്കുകയാണെങ്കിൽ മറ്റു പല ആളുകളുടെയും മുഴുവൻ കഥകളും പുറത്തു പറയേണ്ടിവരുമെന്ന ഭീഷണിയെ തുടര്‍ന്നാണ് രാജി വേണ്ട എന്ന് തീരുമാനിച്ചത്. കേസ് വന്നിട്ടാണ് രാജി വയ്ക്കേണ്ടതെങ്കിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ- അദ്ദേഹം ചോദിച്ചു.
കേസിനെക്കാളും പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. മാതൃകാപരമായ നിലപാട് എന്നാണ് പറയുന്നത്. എന്ത് മാതൃകാപരമായ നിലപാടാണ് ഇത്? പീഡനം പൂർണമായും പുറത്തുവന്നു. സ്ത്രീകൾ തന്നെ രംഗത്തെത്തി. പേരും പറഞ്ഞു. ഇനി ഒന്നും പറയാൻ ബാക്കിയില്ല. എല്ലാം തെളിവാണ്. ആരോപണമല്ല. ആ തെളിവ് അടിസ്ഥാനപ്പെടുത്തി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പറഞ്ഞിട്ടുള്ളത് രാജി വയ്ക്കണമെന്നാണ്. രാജി വയ്ക്കാതെ കേരളത്തിൽ പ്രവർത്തനവുമായി മുമ്പോട്ട് പോകാൻ രാഹുലിന് സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയാം, അത് പ്രോത്സാഹിപ്പിക്കുന്ന ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് നല്ല പോലെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ മനസിലാകും. കൂടുതൽ പറയാൻ പുറപ്പെട്ടാൽ അപകടമാണ്- ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിനെതിരേ കഥകൾ വരട്ടെ, വരുന്നതിൽ എന്താണ് ഭയമുള്ളത്. പറയുന്നതല്ലാതെ വരുന്നില്ലല്ലോ. അതിനെയൊക്കെ അഭിമുഖീകരിക്കാൻ യാതൊരു പ്രയാസവുമില്ല. ഞങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നത്. നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരേ പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ ആരോപണമാണ് പുറത്തു വന്നത്.
അതിന്‍റെ ഭാഗമായാണ് കേസ് വന്നത്. അതിന്‍റെ വിധി എന്താണോ അതിന് അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കാം എന്നാണ് പറഞ്ഞത്. രാഹുലിനെതിരേ രംഗത്തെത്തിയ ഉമാ തോമസ് എംഎൽഎയ്ക്കെതിരെ സൈബറാക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്‍റെയും രാഹുലിന്‍റെയും അനുയായികളാണെന്നും അദ്ദേഹം ആരോപിച്ചു.