തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണത്തിൽ മൂന്ന് ഗഡു കുടിശികയുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
കുടിശിക സമയബന്ധിതമായി കൊടുത്തുതീർക്കും എന്നല്ലാതെ, എന്നു വിതരണം ചെയ്യും എന്ന കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനം ഉണ്ടായില്ല.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നത് കണക്കിലെടുത്ത്, ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. യാതൊരു വർധനയും ഇക്കാര്യത്തിൽ പ്രഖ്യാപിച്ചിട്ടില്ല.
അറുപത് ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷൻ നൽകുന്ന കേരളത്തിലെ സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി രാജ്യത്തെ ഏറ്റവും ബൃഹത്തായ പദ്ധതിയാണെന്ന് ബാലഗോപാൽ അവകാശപ്പെട്ടു.
ഇതിനായി സംസ്ഥാന സർക്കാർ 11,000 കോടി രൂപ ചെലവാക്കുന്നുണ്ട്. രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.