pinarayi vijayan
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫിനെതിരേ വിമർശനവും ഉന്നയിച്ചു. ഒപ്പിട്ടത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാനാകില്ല, എൽഡിഎഫ് സർക്കാർ ധാരണാപത്രം മരവിപ്പിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്‍റെ നിലപാടെന്നും എന്നാലിപ്പോൾ സ്ഥിതി എല്ലാവരും കാണുന്നുണ്ടല്ലോ എന്നും പിണറായി ചോദിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പിണറായിയുടെ വിമർശനം.
യുഡിഎഫ് പൊതുവായി പ്രത്യേകിച്ച് കോൺഗ്രസും ലീഗും വലിയ വിവാദമാക്കിയ പദ്ധതിയാണ് പിഎം ശ്രീ. അധികാരത്തിലെത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ ഒഴുക്കുമെന്നായിരുന്നു ആക്ഷേപം. എന്നാലിപ്പോൾ പദ്ധതി നടപ്പാക്കാനാണ് യുഡിഎഫ് സർക്കാരിന്‍റെ തീരുമാനം. ഇപ്പോഴെങ്ങനെയാണ് കേന്ദ്ര നയത്തിന് മുന്നിൽ ഭരണപക്ഷം കീഴടങ്ങാൻ തീരുമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.