തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ധാതു ഇടനാഴി പദ്ധതി സംശയാസ്പദമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്തിന്‍റെ ധാതുസമ്പത്തിൽ അധികാരം സ്ഥാപിക്കാനാണോ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നതിൽ വിശദ പരിശോധന ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
നിർമാണ മേഖലയിൽ വലിയ ആവശ്യകതയുള്ള അപൂർവ ധാതുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനാണോ കേന്ദ്ര നീക്കമെന്നു സംശയിക്കണം. ധാതു വിൽപ്പനയിൽ കേന്ദ്രത്തിന് നേരിട്ട് അധികാരം നൽകുംവിധമുള്ള നിയമഭേദഗതികൾ ഇതിന്‍റെ ഭാഗമാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബജറ്റിൽ കടുത്ത അവഗണനയാണ് കേരളം നേരിട്ടത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയ്ൽ ഇടനാഴി എന്നിവയിലൊന്നും കേരളത്തെ ഉൾപ്പെടുത്തിയില്ലെന്നും മന്ത്രി പറഞ്ഞു.