മണി |രേഖ |പ്രേംകുമാർ
പട്ടിയൂർ: തൃശൂർ പട്ടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് നിഗമനം. ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത് മകളുടെ ഭർത്താവ് പ്രേംകുമാറാണെന്നാണ് പൊലീസ് പറയുന്നത്. കാറളം വെള്ളാനി സ്വദേശി മണി (74) മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പ്രേംകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്നും ഭാര്യയുടെ മോശം സ്വഭാവങ്ങൾ വിവരിക്കുന്ന പ്രേംകുമാറിന്‍റെ കത്തും പൊലീസിന് ലഭിച്ചു. മാത്രമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നു. തുടർന്നാണ് പ്രേംകുമാറിനെ ചുറ്റിപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചത്.
രേഖയുടെ രണ്ടാം ഭർത്താവാണ് പ്രേംകുമാർ. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 2019 ലാണ് പ്രേംകുമാർ ആദ്യ ഭാര്യയെ കൊലപ്പെടുത്തുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് രേഖയെ വിവാഹം കഴിക്കുന്നത്. പ്രേംകുമാറിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.