എ. പദ്മകുമാർ, എൻ. വാസു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരായ എ. പദ്മകുമാർ, എൻ. വാസു എന്നിവർക്കെതിരേ സിപിഎം നടപടിയുണ്ടാകും. ഇരുവരുടെയും അറസ്റ്റ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി നടപടിക്കൊരുങ്ങുന്നത്. കോടതി വിധിച്ചാലേ ഒരാൾ കുറ്റവാളിയാകൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നുണ്ടെങ്കിലും വീടുകൾ കയറിയുള്ള പ്രചരണത്തിനിടെ സ്വർണക്കൊള്ളയിലെ പാർട്ടി നിലപാട് വിശദീകരിച്ച് വലയുകയാണ് സ്ഥാനാർഥികളും അണികളും.
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയായി. ഇതോടെ, ജില്ലാ കമ്മിറ്റി അംഗം കൂടിയായ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങുകയാണ് പാർട്ടിയെന്നാണ് വിവരം. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നാണ് യോഗത്തിൽ ഗോവിന്ദൻ പ്രതികരിച്ചത്. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, പദ്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നും ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ വ്യക്തമാക്കി. പക്ഷേ, തെരഞ്ഞെടുപ്പിന് മുമ്പ് നടപടി സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന അഭിപ്രായമാണ് ഇന്നലെ ചേർന്ന യോഗത്തിലുണ്ടായത്.
വെറും ഉദ്യോഗസ്‌ഥനെ'ന്ന് പറഞ്ഞ് ഗോവിന്ദൻ നിസാരവത്കരിക്കുമ്പോഴും തുടക്കം മുതൽ സിപിഎമ്മിനൊപ്പം രാഷ്ട്രീയയാത്ര നടത്തുന്നയാളായിരുന്നു വാസു. യൗവനകാലത്ത് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം തൊട്ട് മന്ത്രി പി.കെ.ഗുരുദാസന്‍റെ പ്രൈവറ്റ് സെക്രട്ടറി പദവിയും രണ്ടുവട്ടം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കമ്മിഷണർ പദവിയും ഒരുവട്ടം ബോർഡ് പ്രസിഡന്‍റ് പദവിയും സിപിഎം സമ്മാനിച്ചതും പാർട്ടിയോടുള്ള വാസുവിന്‍റെ കൂറ് കണ്ടിട്ടാണ്.
അതേസമയം, ജില്ലാ കമ്മിറ്റി തീരുമാനമടക്കം പദ്മകുമാറിനെതിരാണെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട് പാർട്ടിക്ക്. നടപടി എടുത്ത് പ്രകോപിപ്പിച്ചാല്‍ പദ്മകുമാര്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമോയെന്നാണ് ആശങ്ക.