കോട്ടയം: അതിരമ്പുഴയിൽ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ രാജ്യാന്തര നിലവാരമുള്ള അത്യാധിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ അനുമതി നൽകി. എല്ലാ ജില്ലയിലും ഒരു മികച്ച സ്റ്റേഡിയം എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതിന് അനുമതിയായത്.
സ്‌പോർട്‌സ് മന്ത്രി വി അബ്ദുൾ റഹ്‌മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവരും, മഹാത്മാഗാന്ധി സർവകലാശാല അധികൃതരുമായി മന്ത്രി വി.എൻ വാസവൻ ചർച്ച നടത്തി പദ്ധതി സർക്കാരിന് സമർപ്പിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വി.എൻ വാസവൽ നടത്തിയ പരിശ്രമഫലമായിട്ടാണ് പദ്ധതിക്ക് അനുമതിയായത്. അതിരമ്പുഴയിലെ സർവകലാശാല സ്റ്റേഡിയത്തെ രാജ്യാന്തര നിലവാരമുള്ള സ്‌പോർട്‌സ് കോംപ്‌ളക്‌സ് ആക്കി ഉയത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് എല്ലാവരും സമതം അറിയിച്ചു. മറ്റ് നടപടികൾ പൂർത്തിയാക്കി മികച്ച സ്റ്റേഡിയം കോട്ടയം ജില്ലയിൽ സമയബന്ധിതമായി യാഥാർത്ഥ്യമാക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ഫീൽഡ്, ഇൻഡോർ സ്റ്റേഡിയം ഹോസ്റ്റൽ, പവലിയൻ, സ്വിമ്മിങ്ങ് പൂൾ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എം.എൽ.എ ചെയർമാനും എം.ജി സർവകലാശാല വൈസ്ചാൻസിലർ, ജില്ലാ സ്പാർട്സ് കൗൺസിൽ പ്രസിഡന്റ് എന്നിവർ വൈസ് ചെയർമാൻമാരുമായ പത്തംഗ സമിതിക്കായിരിക്കും സ്റ്റേഡിയത്തിന്റെ മേൽനോട്ടം.
ഇത് കായിക കോട്ടയത്തിനുള്ള സമ്മാനം: മന്ത്രി വി.എൻ വാസവൻ
രാജ്യാന്തര നിലവാരമുള്ള കായിക സ്റ്റേഡിയമെന്ന കോട്ടയം ജില്ലയുടെ ആഗ്രഹമാണ് നിർദിഷ്ട പദ്ധതിയിലൂടെ യാഥാർത്ഥ്യമാവുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സ്റ്റേഡിയം നിർമാണം സംബന്ധിച്ച ധാരാണ പത്രം സ്‌പോർട്‌സ് മന്ത്രി വി അബ്ദുൾ റഹ്‌മാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.