കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ടുവെന്ന ഗവേഷക വിദ‍്യാർഥിയുടെ പരാതിയിൽ സംസ്കൃതം വകുപ്പ് മേധാവിക്കെതിരേ പൊലീസ് കേസെടുത്തു. സി.എൻ. വിജയകുമാരിക്കെതിരേ ഗവേഷക വിദ‍്യാർഥി വിപിൻ വിജയൻ നൽകിയ പരാതിയിലാണ് കേസ്. നിരന്തരം ജാതി വിവേചനം നേരിട്ടെന്നും പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പറഞ്ഞെന്നുമാണ് വിപിൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
നീ പുലയൻ അല്ലേ ആ പേര് തന്നെ ധാരാളമെന്ന് വിജയകുമാരി പറഞ്ഞതായും വിദ‍്യാർഥി മുറിയിൽ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് പറഞ്ഞ് വിജയകുമാരി മുറിയിൽ വെള്ളം തളിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. നേരത്തെ വിഷയത്തിൽ സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.