രാഷ്ട്രപതി ദ്രൗപദി മുർമു
തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച എത്തും. ഉച്ചയ്ക്കു രണ്ടരയോടെ പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന അവർ രാജ്ഭവനിലായിരിക്കും താമസിക്കുക. ശബമരിമല ദർശനമാണ് മുഖ്യ കാര്യപരിപാടി.
ബുധനാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, അദ്ദേഹത്തിന്‍റെ പത്നി എന്നിവർക്കൊപ്പം നിലയ്ക്കലേയ്ക്കു പോകും. അവിടെ നിന്ന് വാഹനത്തിൽ പമ്പയിലെത്തി ഗണപതീക്ഷേത്ര ദർശനം നടത്തി കെട്ടുനിറച്ച ശേഷം വനം വകുപ്പിന്‍റെ പ്രത്യേക ഫോഴ്സ് ഗൂർഖ വാഹനത്തിൽ സന്നിധാനത്തേക്ക്. തുടർന്ന് ആചാരപരമായി പതിനെട്ടാം പടി ചവിട്ടി ശബരീശ ദർശനവും ആരതിയും നടത്തും.
ദേവസ്വം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം തിരുവനന്തപുരത്ത് രാജ്ഭവനിൽ തിരിച്ചെത്തുന്ന രാഷ്‌ട്രപതി വ്യാഴാഴ്ച രാവിലെ അവിടെ മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണന്‍റെ അർധയ പ്രതിമ അനാച്ഛാദനം ചെയ്യും.
പിന്നീട് വർക്കല ശിവഗിരി മഠത്തിലെത്തി ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. അന്നു തന്നെ പാലാ സെന്‍റ് തോമസ് കോളെജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും പങ്കെടുക്കും.
അതിനുശേഷം കോട്ടയം കുമരകത്തു താമസിക്കുന്ന ദ്രൗപദി മുർമു 24ന് എറണാകുളം സെന്‍റ് തെരേസാസ് കോളെജിന്‍റെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംബന്ധിക്കും. വൈകുന്നേരം വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.