കൊച്ചി: ഛത്തിസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
അരമനയിൽ മാത്രം കയറിയിരുന്ന് പ്രാർഥിച്ചാൽ പ്രശ്നങ്ങൾക്കു പരിഹാരമാകില്ല. രാജ്യത്താകെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒന്നാകെ നീക്കം ചെയ്യാനുളള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. പ്രധാനമന്ത്രിയാണ് അതിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
പ്രധാനമന്ത്രിയോട് പരാതി പറയാനുളള ധൈര്യം പോലും തിരുമേനിമാർ കാണിക്കുന്നില്ല. സകലമാന നിയമങ്ങളും ഭരണഘടനയും കാറ്റിൽ പറത്തിയാണ് ബജ്റംഗ്ദളിന്‍റെ പിന്തുണയോടെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും ശിവൻ കുട്ടി.
ഒരു തിരുമേനിമാരുടെയും പ്രതിഷേധവും പ്രചരണവും കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കണ്ടിട്ടില്ലെന്നും, അവരെല്ലാം അവരുടെ സ്ഥാനമാനങ്ങൾ ഉറപ്പിച്ച് മുന്നോട്ട് പോവുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെയെന്ന നിലയിലായിരിക്കും ഇവർ തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.