പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) പരീക്ഷാ ക്രമക്കേട് കേസിലെ അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. ഇതു പരിശോധിച്ച ശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫിസർ എന്നീ പ്രധാന പരീക്ഷകളിലെ ക്രമക്കേടുകളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിച്ചുവരുന്നത്. ഇതുവരെ 40ഓളം പരാതികളാണ് എസ്‌ഐടിയുടെ മുന്നിലെത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസവും പ്രത്യേക അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഐടി വിദഗ്ധരുടെ സഹായത്തോടെ പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകളും ഡിജിറ്റൽ തെളിവുകളുമാണ് പ്രധാനമായും പരിശോധിച്ചത്.
അതേസമയം, ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പിഎസ്‌സി കൈമാറിയിട്ടുണ്ട്. ചോദ്യ പേപ്പർ, മാതൃകാ ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർഥികളുടെ പട്ടിക, മാർക്ക് ഷീറ്റ് തുടങ്ങിയ രേഖകളാണ് കൈമാറിയത്. പ്രാഥമിക റിപ്പോർട്ട് നൽകുന്നതോടെ വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും.