ചേലക്കര: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കാനാവാതെ പി.വി. അൻവറിന്‍റെ ഡിഎംകെ. വലിയ അവകാശവാദങ്ങളുമായാണ് ഇരുമുന്നണികൾക്കുമെതിരെ അൻവർ സ്വന്തം സ്ഥാനാർഥി സുധീറിനെ രംഗത്തിറക്കിയത്. എന്നാൽ ഫലം പുറത്തു വരുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നുതന്നെ ഇരുവരും അപ്രത്യക്ഷമായ കാഴ്ചയാണ് കാണുന്നത്.
കോൺഗ്രസ് വിട്ടെത്തിയ സുധീറായിരുന്നു ചേലക്കരയിലെ അൻവറിന്‍റെ സ്ഥാനാർഥി. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ പിൻവലിച്ച് തന്‍റെ സ്ഥാനാർഥിയെ പിന്തുണക്കണമെന്നും അൻവർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നിഷ്കരുണം അൻവറിന്‍റെ ആവശ്യം തള്ളി. എന്നാൽ പാലക്കാട് അൻവർ രാഹുലിന് പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുമോ എന്ന ആശങ്കയിലാണ് അൻവർ.