ആർ. ശ്രീലേഖ
തിരുവനന്തപുരം: പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനെതുടർന്ന് പോക്സോ കേസ് ചുമത്തിയതിൽ പ്രതികരണവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മൂപ്പത്തിമൂന്നര വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്ന താൻ എന്നും ഇരകൾക്കൊപ്പമാണെന്നും തനിക്കെതിരേയുള്ള പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ പറഞ്ഞു.
പോക്സോ നിയമം വന്നപ്പോൾ സന്തോഷിച്ച വ്യക്തിയാണ് താൻ. അറിഞ്ഞ് കൊണ്ട് ഒരു പെൺകുട്ടിക്കും ദോഷം ചെയ്യില്ല. 2021 ൽ തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിൽ പറയുന്ന കുട്ടിക്ക് മരണസമയത്ത് 20 വയസിന് അടുത്ത് പ്രായമുണ്ടായിരുന്നു.
താൻ നേതൃത്വം നൽകിയ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായ ആളാണെന്ന് വ്യക്തമായതാണ്. എഫ്ഐആറിൽ മൈനർ എന്ന് രേഖപ്പെടുത്തിയെങ്കിൽ കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ തനിക്കെതിരേയുള്ള കേസിൽ പോസ്കോ നിലനിൽക്കില്ല. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും അവർ പറഞ്ഞു. രാഷ്ട്രീയപ്രവേശനം മുതൽ തനിക്കെതിരേ നിരവധി വ്യക്തിഹത്യകൾ നടക്കുന്നുണ്ടെന്നും വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന സാധ്യത കണക്കിലെടുത്താവാം ഇത്തരമൊരു പരാതി ഉയർന്നതെന്നും ശ്രീലേഖ പറഞ്ഞു.