രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മറ്റൊരു ഗുരുതര ആരോപണം കൂടി പുറത്തുവന്നു. ഗർഭഛിദ്രം നടത്താൻ മാധ‍്യമപ്രവർത്തകയായ യുവതിയെ നിർബന്ധിക്കുന്ന രാഹുലിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരേപാണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് അതീവ ഗുരുതരമായ ശബ്ദരേഖയും പുറത്തുവന്നത്.
രാഹുലുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയായതായും ഗർഭച്ഛിദ്രം നടത്താൻ രാഹുൽ നിർബന്ധിക്കുന്നതായും സൂചന നൽകുന്നതാണ് ശബ്ദരേഖ. ഗർഭം അലസിപ്പിക്കണമെന്നും വളരാൻ അനുവദിക്കരുതെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്.
കുഞ്ഞിന്‍റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് രാഹുൽ ഫോൺ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ, അത് ബുദ്ധിമുട്ടാകുമെന്ന് രാഹുൽ പറയുന്നു.
''കൊച്ചിനെ കാണുമ്പോൾ, തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ'' എന്ന രാഹുലിന്‍റെ ചോദ‍്യത്തിന്, ''തന്തയില്ലാതെ കുഞ്ഞ് ഭൂമിയിലേക്ക് പൊട്ടിവീഴുമോ'' എന്നായിരുന്നു യുവതിയുടെ മറുചോദ്യം.
''ആരെ ചൂണ്ടിക്കാണിക്കും നീ'' എന്നു രാഹുൽ ചോദിക്കുമ്പോൾ, ''അത് ഞാൻ കൊച്ചിനോട് പറഞ്ഞോളാം, മറ്റുള്ളവരോട് പറയേണ്ട കാര‍്യമില്ല'' എന്നും യുവതി ഫോൺ സംഭാഷണത്തിൽ പറയുന്നു.