പാലക്കാട്: സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിക്കുന്ന ദിവ്യ എസ്. അയ്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പണിയെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ, പല ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ.
പല സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും എങ്ങനെ പെരുമാറണമെന്നറിയില്ല. സോഷ്യൽ മീഡിയ ഹൈപ്പിൽ മാത്രമാണ് അവർക്ക് താത്പര്യമെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നും, രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഭീഷണിപ്പെടുത്തിയ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ ഭീഷണിയോടും രാഹുൽ പ്രതികരിച്ചു.
ബിജെപിക്കാർ വെട്ടുമെന്ന് പറഞ്ഞ അതേ കാലിൽ തന്നെയാണ് താൻ ഇപ്പോഴും നിൽക്കുന്നതെന്ന് രാഹുൽ. ഇനി തലയാണ് വെട്ടുന്നതെങ്കിൽ അതു വച്ച് കൊടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്ത് ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പ് പറയില്ല. ക്ഷേത്രത്തിൽ ഗണഗീതം പാടിയ ബിജെപിക്ക് വിപ്ലവഗാനം പാടി വഴിയൊരുക്കിയത് സിപിഎമ്മാണ്. ക്ഷേത്രോത്സവങ്ങൾ അലങ്കോലമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.