11 ജില്ലകളിൽ യെലോ അലർട്ട്
file image
തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തേ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യത നിലനിന്നിരുന്നത്. എന്നാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ നിലനില്‍ക്കുന്നത്. അതീവ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള കേരള- കര്‍ണാടക തീരങ്ങൽക്കു സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലുമായി നിലനിന്നിരുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. ഇത് പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിലേക്കു നീങ്ങി തീവ്ര ന്യൂനമര്‍ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
നാളെയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അത് പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗങ്ങളിലും അതിനോടു ചേര്‍ന്ന പടിഞ്ഞാറന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
ഇതിന്‍റെയെല്ലാം സ്വാധീനഫലമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും 30 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.