വാർത്ത സമ്മേളനത്തിനിടെ തൂഫാൻ വോറിയര്‍ ബാഡ്ജ് കാന്തപുരത്തിന് കുത്തിക്കൊടുക്കുന്ന രമേശ് ചെന്നിത്തല
കോഴിക്കോട്: ചെറിയ ചെറിയ കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. ഇണക്കങ്ങളും പിണക്കങ്ങളും തുടങ്ങി കോമഡികളും ട്രാജഡികളുമൊക്കെയായി ഒരു ദിവസം തന്നെ നെറ്റിസൺസിന് ചർച്ച ചെയ്യാനും വിമർശിക്കാനും പ്രശംസിക്കാനുമായി നൂറുകണക്കിന് കണ്ടന്‍റുകളും സോഷ്യൽ മീഡിയയിൽ ദിനം പ്രതി നിറയാറുണ്ട്.
ഇപ്പോഴത്തെ ചർച്ചാ വിഷയം ഒരു കീറിയ ഷർട്ടാണ്. അതെങ്ങനെ കണ്ടന്‍റായി എന്ന് ചോദിച്ചാൽ അത് ധരിച്ചിരുന്നത് ഒരു മന്ത്രിയാണെന്ന് ഉത്തരം. വേറെയാരുമല്ല, കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ശനിയാഴ്ചയായിരുന്നു സംഭവം. ആദ്യം സമസ്ത ഇകെ വിഭാഗം അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെയും ശേഷം കാരന്തൂര്‍ മര്‍ക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരും കോഴിക്കോട്ടെത്തിയ ആഭ്യന്തര മന്ത്രി കണ്ടു. ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടു. അതിന് പിന്നാലെ തൂഫാന്‍ വോറിയര്‍ ബാഡ്ജ് കാന്തപുരത്തിന് കുത്തിക്കൊടുക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ കീറിയ ഷർട്ട് ഉദ്യോഗസ്ഥരുടെയും ക്യാമറകളുടെയും കണ്ണിലൊടുക്കിയത്.
അപ്പോൾ പറഞ്ഞാൻ മന്ത്രിക്കതൊരു നാണക്കേടാവുമോ എന്ന സംശയത്തിലാവണം ഉദ്യോഗസ്ഥരടക്കം ആരും മന്ത്രിയോട് ഇക്കാര്യം പറഞ്ഞില്ല. ഇതിന് ശേഷം തൂഫാന്‍റെ ജില്ലാതല ഉദ്ഘാടനത്തിനായി മന്ത്രി കുന്നമംഗലത്തേയ്ക്ക് തിരിച്ചു. എന്നാൽ അവിടെയെത്തിയുപ്പോഴും മന്ത്രി ഇട്ടിരുന്നത് കീറിയ ഷർട്ട് തന്നെ. എന്നാൽ കെ. ജയന്ത് എംഎല്‍എയുടെ ഓഫിസ് ഉദ്ഘാടനത്തിനെത്തിയപ്പോഴേയ്ക്കും കീറിയ ഷര്‍ട്ട് മാറിയിരുന്നു.
ഇതിന്‍റെ വീഡിയോ അടക്കം ഉടൻ തന്നെ സോഷ്യൽ മീഡിയയിലെത്തി. വിയർക്കുന്നവന്‍റെ വസ്ത്രം കീറുമെന്നും മന്ത്രി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും ശ്രദ്ധിക്കാൻ സമയമില്ലെന്നും അഭിമാനത്തോടെ അഭിപ്രായപ്പെട്ട് ചിലരെത്തിയപ്പോൾ പ്രകസനമെന്ന് പറഞ്ഞെത്തി മറ്റു ചിലർ. രമേശ് ചെന്നിത്തല ഷര്‍ട്ട് കീറിയത് അറിഞ്ഞിട്ടില്ലെന്നും അതല്ല, ലാളിത്യം കാണിക്കാനായി അറിഞ്ഞിട്ടും അറയാത്ത ഭാവത്തിലാണെന്നും എന്തൊക്കെ കണ്ടാലാണെന്നും ഒക്കെയായി അഭിപ്രായങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. എന്നാൽ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് മന്ത്രിക്ക് മാത്രമേ അറിയൂ.