വിസിയുടെ ഉത്തരവുകൾ തള്ളി അനിൽകുമാർ സർവകലാശാലയിൽ; തടയാതെ സുരക്ഷാ ജീവനക്കാർ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പോരു മുറുകുന്നു. പുതിയ രജിസ്ട്രാറെ നിയമിച്ച് വിസി ഉത്തരവിട്ടതിനു പിന്നാലെ കെ.എസ്. അനിൽകുമാർ സർവകലാശാലയിലെത്തി. നിയമം നിയമത്തിന്‍റെ വഴിക്ക് പോവട്ടെ എന്ന് അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡോ. മിനി കാപ്പന് സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി രാവിലെ വിസി ഉത്തരവിറക്കിയിരുന്നു. ഇതിനു പുറമേ ബുധനാഴ്ച സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും കേരള സർവകലാശാലയിൽ പ്രവേശിക്കരുതെന്നും കാട്ടി വിസി കെ.എസ്. അനിൽകുമാറിന് നോട്ടീസ് നൽകിയിരുന്നു.
അനിൽ കുമാർ എത്തിയാൽ തടയാനും സുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്ന് രജിസ്ട്രാർ അനിൽകുമാർ കേരള സർവകലാശാലയിലെത്തി ഓഫീസിൽ പ്രവേശിച്ചു.