എസ്. ജയശ്രീ
ന‍്യൂഡൽഹി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ എസ്. ജയശ്രീ.
സുപ്രീം കോടതിയിൽ സമർപ്പിച്ച സത‍്യവാങ്മൂലത്തിലാണ് ജയശ്രീ ഇക്കാര‍്യം വ‍്യക്തമാക്കിയത്. തിരുവാഭരണം കമ്മിഷണറുടെ മേൽനോട്ടത്തിൽ പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയതെന്നും ദേവസ്വം മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ലെന്നും ബോർഡ് സ്വീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജയശ്രീ പറയുന്നത്.
കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു വേണ്ടി കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജശ്രീയുടെ പേരിലുള്ള കുറ്റം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജയശ്രീ നേരത്തെ വ‍്യക്തമാക്കിയിരുന്നു.
കേസിൽ ജയശ്രീയുടെ പങ്ക് വ‍്യക്തമാണെന്നും അതിനാൽ ജാമ‍്യം നൽകരുതെന്നും എസ്ഐടി കോടതിയോട് ആവശ‍്യപ്പെട്ടിരുന്നു. ജയശ്രീയുടെ ജാമ‍്യാപേക്ഷയെ എതിർത്ത് സുപ്രീം കോടതിയിലാണ് എസ്ഐടി ആവശ‍്യം ഉന്നയിച്ചത്. ജയശ്രീയെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.