പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ പ്ലാന്‍റ് പ്രവർത്തിക്കുന്നില്ല. അതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. പ്ലാന്‍റ് പുനർനിർമാണമെന്നാണ് ദേവസ്വത്തിന്‍റെ ഭാഗത്തു നിന്നുള്ള വിശദീകരണം.
ശനിയാഴ്ച രാത്രി തീർഥാടകർക്ക് ഒരാൾക്ക് ഒരു അരവണ വീതം എന്ന നിലയിലാണ് നൽകിയത്. തുടർന്ന് തീർഥാടകർ ബഹളംവച്ചിരുന്നു. തിരക്ക് മുൻകൂട്ടി കാണുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്. മൂന്നു ലക്ഷം കരുതൽ സ്റ്റോക് ഉണ്ടായിരുന്നെന്നും എന്നാൽ കന്നിമാസ പൂജയ്ക്ക് ഇത്രയധികം തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
പ്ലാന്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബോർഡ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ദിവസം ഒരു ലക്ഷം വരെ അരവണ നിർമ്മിക്കുന്നതിനായിട്ടാണ് കോടതി അനുമതിയോടെ പ്ലാന്‍റിന്‍റെ ശേഷി കൂട്ടുന്നത്.