പുതുവർഷം കുളമാകും; സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും
തിരുവനന്തപുരം: മെഡിസെപ്പ് പ്രീമിയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലം പുതുവർഷത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകാൻ സാധ്യത. സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമായുള്ള മെഡിസെപ്പിന്‍റെ പ്രീമിയം 810 രൂപയായി വർധിപ്പിച്ചിരുന്നു. ഇതു പ്രകാരം ഭൂരിഭാഗം ഓഫിസുകളും വർധിപ്പിച്ച മെഡിസെപ്പ് വിഹിതം 810 രൂപ പിടിച്ചതിനു ശേഷമുള്ള ശമ്പള ബില്ലുകൾ തയാറാക്കി ട്രഷറിയിൽ നൽകി. എന്നാൽ അവസാന നിമിഷം ഉത്തരവിൽ മാറ്റമുണ്ടായി. പുതിയ ഉത്തരവു പ്രകാരം ഡിസംബറിലെ ശമ്പളത്തിൽ നിന്ന് പഴയ പോലെ 500 രൂപ മെഡിസെപ് പ്രീമിയം ആയി പിടിച്ചാൽ മതിയെന്നാണ് നിർദേശം.
ഇതോടെ ട്രഷറികളിൽ എത്തിയ ബില്ലുകൾ എല്ലാം തിരിച്ചയച്ചിരിക്കുകയാണ്. ഇനി വീണ്ടും ബിൽ തയാറാക്കി നൽകിയതിനു ശേഷം മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ബിൽ തയാറാക്കുന്നതിനുള്ള സോഫ്റ്റ് വെയറും നിലവിൽ സാവധാനത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിലെ അവസ്ഥയിൽ ബിൽ പൂർത്തിയാകാൻ 12 ദിവസം വരെ പിടിക്കുമെന്നാണ് അധികൃതർ പറയുന്നത്.
പൊലീസ്, അഗ്നിരക്ഷാ സേന, കോടതി ജീവനക്കാർക്ക് ഒന്നാം തീയതിയും അധ്യാപകർക്കും ആരോഗ്യവിഭാഗം ജീവനക്കാർക്കും രണ്ടാം തീയതിയും മറ്റു വകുപ്പുകളിൽ ഉള്ളവർക്ക് മൂന്നാം തീയതിയും ശമ്പളം വിതരണം ചെയ്യുകയാണ് പതിവ്.