എംഎസ്സി കപ്പലിൽ നിന്നും എണ്ണ നീക്കം ചെയ്യാനുള്ള ദൗത്യത്തിൽ നിന്നും പിന്മാറി സാൽവേജ് കമ്പനി; അന്ത്യശാസനവുമായി സർക്കാർ
കൊച്ചി: കൊച്ചി തീരത്ത് ഉണ്ടായ കപ്പലടകടത്തിനു പിന്നാലെ ചരക്കു കപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള ദൗത്യം അനിശ്ചിതത്വത്തിൽ. കപ്പൽ കമ്പനിയായ എംഎസ്സി എൽസ 3 നിയോഗിച്ച സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്നും പിന്മാറിയതോടെയാണ് നീക്കം പ്രതിസന്ധിയിലായത്.
ദൗത്യത്തിൽ ആവശ്യമായ സാങ്കേതിക പരിജ്ഞാനം തങ്ങൾക്കില്ലെന്ന് കാട്ടിയാണ് ടി ആന്‍റ് ടി സാല്‍വേജ് കമ്പനി ദൗത്യത്തിൽ നിന്നും പിന്മാറുകയായിരുന്നു. ദൗത്യത്തിനായി എത്തിയ കമ്പനിയുടെ ഡൈവിങ് സഹായ കപ്പലുകൾ തിരികെ പോയി. ഇതോടെ ജൂലൈ മൂന്നാം തീയ്യതിക്കുള്ളില്‍ തീര്‍ക്കേണ്ട എണ്ണ നീക്കല്‍ ദൗത്യം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.
എന്നാൽ സാൽവേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് എംഎസ്സി ഒടുവിൽ നൽകുന്ന വിവരം.
അതേസമയം ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകി. ഉടൻ എണ്ണ നീക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ അറിയിച്ചു.