Vijay Babu &Sandra Thomas
കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്രക്ക് സാധിക്കില്ലെന്ന് വിജയ് ബാബുവിന്‍റെ അഭിപ്രായത്തിന് മറുപടിയുമായി സാന്ദ്ര തോമസ്. 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും സംഘടനയിൽ മത്സരിക്കുന്നതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്‍റെ പോസ്റ്റിലില്ലെന്നും സാന്ദ്ര പറഞ്ഞു. ഫെയ്സ് ബുക്കിലുടെയായിരുന്നു പ്രതികരണം.
സാന്ദ്രക്ക് സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്നായിരുന്നു. വിജയ് ബാബു പ്രതികരണം. 2016 ൽ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും സാന്ദ്ര രാജിവച്ചതാണ്. കഴിഞ്ഞ 10 വർഷമായി സാന്ദ്രക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി ബന്ധമില്ല, അതിനാൽ തന്നെ ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്രക്ക് സാധിക്കില്ലെന്നുമായിരുന്നു വിജയ്ബാബു ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരേയാണ് സാന്ദ്രയുടെ പ്രതികരണം.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം .
ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്‍റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല . എന്‍റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെൻസർഷിപ് ക്രെഡിറ്റ് എന്‍റെ പേരിൽ ഉള്ളതാണെന്നാണ് . അതിനാൽ KFPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്‍റെ പോസ്റ്റിലില്ല . ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ് .
നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും .
ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്.