രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിൽ അറസ്റ്റു തടയാതെ സെഷൻസ് കോടതി. ഹർജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാനായി മാറ്റി.
അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ജഡ്ജി വ്യക്തമാക്കി. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടായിരുന്നെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുൽ ഹർജിയിൽ വാദിച്ചത്. പരാതിയിൽ യുവതിയുടെ പേരില്ല, സ്ഥലമില്ല, സമയമില്ല തുടങ്ങിയ വാദങ്ങളും രാഹുൽ നിരത്തുന്നു. വിഷയത്തിൽ പ്രോസിക്യൂഷന്‍റെ നിലപാട് കോടതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ നിലപാടറിയിക്കാനാണ് നിർദേശം.
എന്തുകൊണ്ടാണ് പരാതി കെപിസിസി പ്രസിഡന്‍റിന് കൈമാറിയത്. അതിനാലല്ലേ രാഷ്ട്രീയ പ്രേരിതം എന്ന ആരോപണം ഉയരുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിന് മറുപടി നൽകിയില്ല, മറിച്ച് പരാതിയിൽ കഴമ്പുണ്ടെന്ന് കെപിസിസി പ്രസിഡന്‍റിന് ബോധ്യമുള്ളതിനാൽ പരാതി ഡിജിപിക്ക് കൈമാറിയതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
23കാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. പരാതി കെപിസിസി പൊലീസിന് കൈമാറുകയായിരുന്നു. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെയാണ് രാഹുൽ രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകിയത്.