ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം
കൊച്ചി: പിതാവിനൊപ്പം പലചരക്ക് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂരിന് സമീപത്തെ നടുംഗപ്പാറയിലെ കോട്ടപ്പടി-കുറുപ്പംപടി റോഡിൽ തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
നടുംഗപ്പാറ സ്വദേശി ജോഷ്വ ബേസിലാണ് മരിച്ചത്. പലചരക്ക് സാധനങ്ങൾ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് അൽപം അകലെയുള്ള വളവിന് സമീപം റോഡരികിൽ ഇരുവരും നിൽക്കുകയായിരുന്നു. പിതാവിനോട് ചേർന്ന് നിൽക്കുകയായിരുന്ന കുട്ടിയെ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. വാഹനം വരുന്നത് ശ്രദ്ധിച്ച കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് ലോറിയിടിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിതാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രദേശത്തെ റോഡിലൂടെ ടിപ്പർ ലോറികൾ പതിവായി അമിതവേഗത്തിൽ സഞ്ചരിക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചു. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.