കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. സിനിമ സെറ്റുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിയുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാൽ റെയ്ഡ് നടത്തും. എന്നാൽ ഇതുവരെ ആരിൽ നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ നിന്നും തന്നെ ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുന്നത് സ്വാഗതാർഹമാണ്. വെളിപ്പെടുത്തൽ നടത്തിയ ആളുടെ മൊഴി എക്സൈസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരള സർവ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ വച്ച് ടിനി ടോം സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'സിനിമയിൽ പലരും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഒരു പ്രമുഖ നടന്‍റെ മകനായി അഭിനയിക്കാനാണ് മകനെ വിളിച്ചത്. എന്നാൽ മകനെ സിനിമയിലേക്ക് വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. 16-18 വയസിനിടയിലാണ് കുട്ടികൾ ഇത്തരം ശീലങ്ങളിലേക്ക് കടക്കുന്നത്. എനിക്ക് ഒരു മകനേ ഉള്ളൂ'- എന്നും അദ്ദേഹം പറഞ്ഞിരുന്നു.