പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഒരുകോടി രൂപയോളം വിലമതിക്കുന്ന ആനക്കൊമ്പുമായി ആറ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ നരിക്കുനിയിൽ നിന്ന് ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട്ടെ പാലത്ത് സ്വദേശികളായ അസീൽ, മുഹമ്മദ് റിഹാൻ, താമരശേരി സ്വദേശി പരീദ്, തിരുവനന്തപുരം മംഗലപുരം സ്വദേശി ദിൻസാദ്, പാലിപ്പുറം സ്വദേശി സുധീർ, കോട്ടയം പാമ്പാടി സ്വദേശി കെ.വി. വിൻസെന്‍റ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് വിജിലൻസ് സംഘം നരിക്കുനിയിലെ ഒരു വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെനിന്നാണ് ആറ് പേരെയും 12 കിലോഗ്രാം ഭാരം വരുന്ന ആനക്കൊമ്പുമായി പിടികൂടിയത്. ആനക്കൊമ്പിന്‍റെ വിൽപ്പന നടത്തുന്നതിനാണ് ഇവർ വീട്ടിൽ ഒത്തുകൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടികൂടിയ ആനക്കൊമ്പിന് ഏകദേശം ഒരുകോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ആനയെ വേട്ടയാടി കൊലപ്പെടുത്തിയാണോ കൊമ്പ് ലഭിച്ചതെന്ന് കണ്ടെത്തുന്നതിനായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ ആനക്കൊമ്പ് എന്ത് ആവശ്യത്തിനാണ് വാങ്ങിയതെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.