ശ്രീനന്ദ
ചിക്കമംഗളൂരു: കർണടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ മരിച്ച പാലക്കാട്ട് സ്വദേശിനി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം. ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലത് ഭാഗത്തേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ഇടിച്ചുണ്ടായ പരുക്കുകളാണിത്.
നാലു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ചയാണ് 1500 അടി താഴ്ചയിൽ മരത്തിൽ കാൽ കുടുങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ച ശേഷം, ഉച്ചയ്ക്ക് 12 മണിയോടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കരിക്കും.