എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് വ്യവസ്ഥ ഈ അധ്യായന വർഷം നടപ്പാക്കില്ല. പഠനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാരാണ് ഈ പരിഷ്കരണം നടപ്പാക്കിയത്. എന്നാൽ ഈ വർഷം ഇത് നടപ്പാക്കേണ്ടതില്ല എന്നാണ് യുഡിഎഫ് സർക്കാർ തീരുമാനം. പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിക്കേണ്ടതിനാലാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ അറിയിച്ചു.
ഇന്റേണൽ മാർക്ക് 20 ശതമാനമുള്ളതിനാൽ, എഴുത്തുപരീക്ഷയിൽ 10 ശതമാനം മാർക്ക് കിട്ടിയാലും എസ്എസ്എൽസിക്ക് കുട്ടികൾ ജയിക്കുന്നതായിരുന്നു പഴയരീതി. ഇത് മാറ്റി ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കുതന്നെ 30% മാർക്ക് നേടണമെന്നതാണു മിനിമം മാർക്ക് വ്യവസ്ഥ. പഠനനിലവാരം കുറയുന്നു എന്ന പരാതികളെത്തുടർന്നാണു മിനിമം മാർക്ക് രീതി മടക്കിക്കൊണ്ടുവരാൻ 2 വർഷം മുൻപു തീരുമാനിച്ചത്. 2024-25 ൽ 8-ാം ക്ലാസിലും കഴിഞ്ഞ അധ്യയന വർഷം ഒൻപതിലും നടപ്പാക്കി. ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസിക്കു നടപ്പാക്കാനും തീരുമാനിച്ചിരുന്നു.
8,9 ക്ലാസുകളിൽ വാർഷിക പരീക്ഷയിൽ 30% മാർക്ക് ലഭിക്കാത്ത കുട്ടികളെ തോൽപിക്കുന്നതിനു പകരം അവധിക്കാലത്തു പ്രത്യേക പരിശീലനം നൽകി വീണ്ടും പരീക്ഷ നടതിക്കുകയാണ്കയാണു ചെയ്തത്. എന്നാൽ എസ്എസ്എൽസിക്ക് ഇതു പ്രായോഗികമല്ലാത്തതിനാൽ എല്ലാ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാത്തവരെ തോൽപ്പിക്കേണ്ടി വരും. ഇതോടെ, വർഷങ്ങളായി 99 ശതമാനത്തിനു മുകളിലുള്ള എസ്എസ്എൽസി വിജയം കുത്തനെ ഇടിയും. പ്ലസ് വൺ പ്രവേശനം കുറയാനും ഹയർ സെക്കൻഡറിയിൽ കൂടുതൽ തസ്തിക നഷ്ടത്തിനും ഇടയാക്കും. ഇവയെല്ലാം പരിശോധിച്ച ശേഷം മാറ്റം വേണോ എന്നു തീരുമാനിക്കാമെന്നാണു സർക്കാർ നിലപാട്.