ആലിൻ ഷെറിൻ എബ്രഹാം

 
Kerala

രണ്ട് പേർക്ക് പുതുജീവനേകി, അനശ്വരയായി ആലിൻ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

പത്തനംതിട്ട സ്വദേശികളായ അരുൺ എബ്രഹാം ഷെറിൻ ആൻ ജോൺ എന്നിവരുടെ മകളാണ് പത്തു മാസം മാത്രം പ്രായമുള്ള ആലിൻ

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാമിനെ സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ചയാണ് കുഞ്ഞിന്‍റെ സംസ്കാരം. അവയവദാന രംഗത്ത് മഹത്തായ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്‍റെ മാതാപിതാക്കൾ. അവരുടെയും നാടിന്‍റെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ട സ്വദേശികളായ അരുൺ എബ്രഹാം ഷെറിൻ ആൻ ജോൺ എന്നിവരുടെ മകളാണ് പത്തു മാസം മാത്രം പ്രായമുള്ള ആലിൻ. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്‍റെ കരൾ, വൃക്ക, നേത്രപടലം, ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്തത്. ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കരൾ നൽകിയത്. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളെജ് ആശുപത്രിയിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കിംസിലും വിജയകരമായി പൂർത്തിയാക്കി. രണ്ടു കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. ‌നിലവിൽ ഇരുവരും ഐസിയുവിലാണ്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം-

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.

ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.

ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.

എസ്ഐആറിൽ നിന്നും പിന്മാറണം; എം.എ. ബേബി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത‍യച്ചു

പരുത്തി കർഷകരെ മോദി ചതിച്ചു; പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി രാഹുൽ ഗാന്ധി

പുതിയ മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; 27കാരി ജീവനൊടുക്കി

'എസ്ഐആർ ഭരണഘടന തത്വങ്ങൾക്കെതിരാണ്'; തെരഞ്ഞെടുപ്പ് കമ്മിഷന് എം.എ. ബേബിയുടെ കത്ത്

ഇന്ത‍്യ-പാക് മത്സരം നടക്കുമോ‍? ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും