വിവാദത്തിനില്ലെന്ന് മന്ത്രി; സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ വേദി 15 ന് 'താമര'യെന്ന് പേരിട്ടു
തിരുവനന്തപുരം: തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ വേദികളുടെ പേരുകളിൽ താമരയും ഉൾപ്പെടുത്തി. സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നൽകിയിരുന്നത്.
ഇതിൽ നിന്ന് താമരയെ ഒഴിവാക്കിയത് വിവാദമായതിനു പിന്നാലെയാണ് വേദിക്ക് താമര എന്ന പേരും നൽകിയത്. വേദി 15ന് നൽകിയിരുന്ന ഡാലിയ എന്ന പേര് മാറ്റി ആ വേദിക്ക് താമര എന്ന പേര് നൽകുകയായിനരുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ വിവാദങ്ങൾ വേണ്ട എന്ന് കരുതിയാണ് തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തി എല്ലാവരുമായി സഹകരിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്നും താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി പ്രതികരിച്ചു.