നീല ലോഹിതദാസൻ നാടാർ
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതേ വിട്ടു കൊണ്ടുള്ള ഉത്തരവ് ശരി വച്ച് സുപ്രീം കോടതി. ദീർഘകാലം നീണ്ടു നിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതി വിധി. നായനാർ സർക്കാരിന്‍റെ കാലത്ത് വനം വകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നീലലോഹിതദാസൻ നാടാർക്കെതിരേ കേസെടുത്തത്. സംഭവം വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.
വിചാരണക്കോടതി കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പരാതി നൽകുന്നതിൽ ഉണ്ടായ കാലതാമസം, പരാതിക്കാരിയുടെമൊഴികളിലെ വൈരുധ്യം എന്നിവ കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ വിധി. പരാതി നൽകാൻ വൈകുന്നത് തെളിവുകളുടെ കൃത്യ ഉറപ്പാക്കുന്നതിൽ പ്രധാനമാണെന്നും അല്ലാത്ത പക്ഷം വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി പരാമർശിച്ചു.
മജിസ്ട്രേറ്റിന് മുൻപിൽ നൽകിയ മൊഴിയും അന്വേഷസ്റ്റ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതു പോലെ പരാതിക്കാരി ആദ്യം നൽകിയ പരാതിയിലെ വിവരങ്ങളും പിന്നീട് നൽകിയ മൊഴികളും യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. മുൻമന്ത്രിക്കെതിരേ നില നിന്നിരുന്ന മറ്റു കേസുകളോ പരാതികളോ ഈ കേസിലെ വിധിയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 1999ൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് ഉന്നത ഉദ്യോഗസ്ഥയെ അതിക്രമിച്ചുവെന്നാണ് പരാതി